Thursday, March 17, 2011

വി.എസ്‌, വി.എസ്‌, വി എസ്‌...


വി.എസ്‌, വി.എസ്‌, വി എസ്‌...

എവിടെ നോക്കിയാലും വി.എസ്‌... ശത്രുവും മിത്രവും ഒരേസ്വരത്തിൽ ഒച്ചയിടുന്നു വി.എസ്‌... പണ്ട്‌, മത്തി മത്തി മത്ത്യേയ്‌ എന്ന് തലയിലൊരു കൊട്ടയും വെച്ച്‌ വീട്ട് മുറ്റത്ത്‌ നിത്യേന വന്നിരുന്ന മീൻ കാരൻ [മത്തിക്കാരൻ] സൈതാലിയോട്‌ ഇവിടെ മത്തി മാത്രേ കിട്ടുള്ളൂ എന്ന് ചോദിച്ച പോലെ, ഇവിടെ വി.എസ്‌ മാത്രേ ഉള്ളൂ...? എന്ന് ചോദിക്കേണ്ടി വരികയാണ്‌.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ, എല്ലാവരും പയുന്ന പോലെ ഔദ്യോഗിക വിഭാഗം വെട്ടി നിരത്തിയ വി.എസ്‌ എന്ന പടനായകന്റെ സീറ്റ്‌ നിഷേധം മാത്രമേ ഇവിടെ ചർച്ചകളിലുള്ളൂ.. വളരെ മന്ദകതിയിലായിരുന്ന സ്റ്റോക്ക്‌ മാർക്കറ്റ്‌ ചെ‍റിയൊരു ഇടവേളയിൽ തിരിച്ച്‌ ലാഭമുണ്ടാക്കിയ പോലെ ചാനലായ ചാനലൊക്കെ വി.എസ്സിന്റെ 'വെട്ടിനിരത്തൽ' ഒരു ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നു. 2006 ആവർത്തിക്കുമോ? കേരളം ഉറ്റ്‌ നോക്കുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലമുതിർന്ന നേതാവെന്ന നിലയിൽ സഖാവ്‌ വി.എസ്സ്‌ അച്ഛുതാനന്ദൻ ഒരേ സമയം സാധാരണക്കാരന്റെ ആശ്വാസവും ആകാംക്ഷയും ആവുകയാണ്‌. 5 വർഷം മുൻപ്‌ തികച്ചും നാടകീയമായി അധികാരത്തിന്റെ രുചിയറിഞ്ഞ സഖാവിന്‌ തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ഇനിയും ഒരു അഞ്ച് വർഷം കൂടി വേണ്ടിയിരിക്കുന്നു. അത്രക്ക്‌ കടുത്തതാണ് പ്രശ്നങ്ങൾ.. ലാവലിനും, പാമോയിലും, ഐസ്ക്രീമും ഒക്കെ അജണ്ടയിൽ ഭദ്രമായിരിക്കുമ്പോൾ തന്നെ വിസ്മൃതിയിലായ കിളിരൂരും കേസ്‌ പട്ടികയിലുണ്ട്.

പക്ഷേ, 2006 ആവർത്തിക്കണമെങ്കിൽ അത്ഭുതങ്ങൾ  സംഭവിക്കുക തന്നെ വേണം. അന്ന് വി.എസ്സ്‌ ഇടഞ്ഞ്‌ തന്നെയായിരുന്നെങ്കിൽ മൌനാനുവാദത്തോടെയാണ്‌ ഇന്ന് വി.എസ്സ്‌ പടിയിറങ്ങുന്നത് . എന്നാലും, ഇങ്ങനെ ഒരു നാടകത്തിന്റെ ആവശ്യമുണ്ടായിരുന്നോ ? 5 വർഷം പരിമിതിക്കുള്ളിൽ നിന്ന് പട നയിച്ച വി എസ്സിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി കമ്മിറ്റി തീരുമാനിക്കുന്നതിനു മുൻപേ തന്നെ സഖാവ്‌ തിരിച്ചറിയണമായിരുന്നു. ഈ വെട്ടി നിരത്തൽ മുൻകൂട്ടി കണ്ട്‌ മാന്യമായി പടിയിറങ്ങണമായിരുന്നു. അത്‌ പക്ഷേ, സംസ്ഥാന കമ്മിറ്റി തീരുമാനം വരുന്നതിന്‌ തലേന്ന് വരേ സ്ഥാനാർത്ഥിക്കുപ്പായം തയ്ച്ച്‌ വെച്ചാവുമ്പോൾ ഒരു അവഹേളിതന്റെ മുഖച്ഛായയുണ്ട്‌. അത്‌, വി.എസ്സ്‌ ചോദിച്ച്‌ വാങ്ങിയതാണെങ്കിൽ പോലും...

പക്ഷേ, എന്തിനാണ്‌ വി.എസ്സിനെ അകറ്റി നിർത്തുന്നത്‌? ഇന്ന് കേരള രാഷ്ട്രീയത്തിൽ സാധാരണക്കാരന്റെ പ്രതീക്ഷയായ ഒരേയൊരു നേതാവ്‌ സഖാവ്‌ വി.എസ്സ്‌ ആണന്നതിൽ എതിരാളികൾ പോലും അസൂയയോടെ നോക്കിക്കാണുന്ന വി.എസ്സിനെ വെട്ടി നിരത്തുന്നത് ചരിത്രപരമായ വൻ വിഢിത്തം ആയിരിക്കുമെന്ന് നാളെ പാർട്ടി സെക്രട്രറിയേറ്റ് പ്രസ്ഥാവന ഇറക്കിയാൽ അത്ഭുതപ്പെടേണ്ടി വരില്ല. പാർട്ടിയോളമോ, പാർട്ടിക്ക് മീതെയോ ഒരു നേതാവും വളരണ്ട എന്ന് നാഴികക്ക് നാല്പത് വട്ടം ഉരുവിടുന്ന നേതാക്കന്മാർ എന്ത്‌ കൊണ്ട്‌ അവർക്കങ്ങനെ വളരാൻ കഴിയുന്നില്ലന്ന് ആലോചിക്കാത്തത്‌. വി.എസ്സ്‌ കാശ്‌ കൊടുത്ത് അണികളെ ഒരുക്കി നിർത്തിയതാണെന്നാണോ? കോർപ്പറേറ്റ് മുതലാളിമാരുടെ ചട്ടുകമാവുന്നതിന് പകരം സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്ക് എപ്പോഴെങ്കിലുമൊക്കെ ശ്രദ്ധയൂന്നിയത് കൊണ്ടാണ്‌ സഖാവ്‌ വി.എസ്സ്‌ അവർ ഭയപ്പെടുന്നത് പോലെ വളർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അത്‌ ഒരു പക്ഷേ വി.എസ്സ്‌ മുതലെടുത്തിട്ടുണ്ടാവാം. അത്‌ വി.എസ്സിന്റെ വിജയം.. അല്ലങ്കിൽ, സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വി.എസ്സിന്റെ പാർട്ടിയിൽ ഇനിയും അണികൾ ഉണ്ടാവനം എന്ന അത്യാഗ്രഹം.

ഈ ഗവണ്മെന്റിന്റെ ക്ലൈമാക്സിൽ നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിക്കൊണ്ടും ജനങ്ങളിൽ പ്രതീക്ഷകൾ കൂടുകയും ചെയ്ത ഈ അവസരത്തിൽ വി.എസ്സിനെ ഒഴിവാക്കുന്നത്‌ തീർത്തും ഗൂഢമായ ഒരു ലക്ഷ്യത്തോടെ തന്നെയാണെന്നതിൽ തർക്കമില്ല. ഇനിയും പുറത്ത് വരാനുള്ള ഒരുപാടു അഴിമതിക്കഥകളെ ഈ വെട്ടിനിരത്തൽ  വലിയൊരു അളവോളം ബാധിക്കും എന്നതിലും ഒരു തർക്കവും ഉണ്ടാവില്ല.


പിൻകുറി: പെൺകേസിൽ കുറ്റക്കാരനാണെന്ന് പാർട്ടി കണ്ടെത്തിയ പി.ശശിയെ പിടിച്ചിരുത്തി പരിപ്പുവടയും കട്ടൻ ചായയും കൊടുത്ത നേതാക്കന്മാർ പെൺവാണിഭക്കാരുടെ പേടി സ്വപ്നമായ [ചുമ്മാ] സഖാവ്‌ വി.എസ്സിനെ വെട്ടിനിരത്തിയതിൽ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പെൺവാണിഭ ലോബിക്കു പങ്കുണ്ടോ? അതോ പി. ശശി കരുതിയ പോലെ , പാർട്ടിയിലെ പെണ്ണുങ്ങൾ പാർട്ടിയുടെ ‘പൊതു സ്വത്താ’ണെന്ന് കരുതുന്നത് കൊണ്ടോ?

[ചിത്രത്തിനോട് കടപ്പാട് ഗൂഗിൾ..]

Monday, April 13, 2009

എന്റെ വോട്ട്

പ്രവാസിയായ എനിക്ക് വോട്ടില്ല.
ഇനി ഉണ്ടായാലും 1570 റിയാൽ മുടക്കി നാട്ടിൽ ചെന്ന് വോട്ട് ചെയ്യാൻ മാത്രം എന്നെ ത്രസിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥിയും ഇല്ല. പിന്നെ എന്റെ വോട്ടിനെ കുറിച്ച് പറയാൻ എനിക്കെന്തധികാരം എന്ന് ചിന്തിക്കുന്നുണ്ടാകും. ഏപ്രിൽ 16 എന്ന ദിവസത്തിന്റെ ചൂടിലേക്ക് ഇന്ത്യൻ ജനത സ്വയം പാകപ്പെടുത്തുമ്പോൾ 104 കോടിയിലധികം വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ലങ്കിലും എനിക്കും ചിലതൊക്കെ ചെയ്യാനുണ്ട്. വിരലിൽ മഷിപടരാതെ വോട്ട് ചെയ്യാൻ ഞാനും സന്നദ്ധനായിരിക്കുന്നു. എന്റെ ഒരു വാക്കിനായി ഒരു വോട്ട് ബാങ്ക് കാത്തിരിക്കുന്നു. ഹരിത ഭംഗിയുള്ള എന്റെ നാട്ടിൽ വിധി നിർണ്ണയത്തിന് ആർക്ക് ബട്ടൺ അമർത്തണമെന്ന് [ഒരു കന്നിവോട്ട് മാത്രം ചെയ്ത എനിക്ക് വോട്ടിംഗ് യന്ത്രത്തെ പരിചയമില്ല. ബട്ടൺ അമർത്തുക തന്നെയാകും അല്ലേ?] എന്റെ തീരുമാനത്തിന് വിടുന്നു എന്ന വിളി നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു പ്രവാസിയായതിൽ എനിക്കഭിമാനം തോന്നി. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

പതിറ്റാണ്ടുകളോളം ഒരു സമൂഹത്തെ പ്രധിനിധീകരിക്കുകയും ഇന്നും ആ സമൂഹത്തിന്റെ എങ്ങുമെത്താത്ത ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന മുസ്ലിം ലീഗിനോ? വർഗ്ഗിയതക്കെതിരെ ആവോളം പ്രസംഗിക്കുന്ന ലീഗിന്റെ ന്യൂനപക്ഷ വർഗ്ഗീയ ശക്തികളായ എൻ.ഡി.എഫുമായുള്ള കൂട്ടുകെട്ടിന് എന്ത് ന്യായീകരണമാണുള്ളത്? ഞാൻ ഉൾപ്പെടുന്ന സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തി വർഗ്ഗീയതയുടെ വിഷവിത്തുകൾ മുളച്ചപ്പോഴൊക്കെ എന്റെ മനസ്സിനെ കരയിച്ച വർഗ്ഗീയശക്തികൾക്ക് എന്റെ വോട്ടുകൾ നൽകാൻ മനസ്സാക്തി സമ്മതിക്കുമോ?

മതം മനസ്സിനെ മയക്കുന്ന കറുപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയും സ്ഥാനമാനങ്ങൾക്കായി മത സംഘടനകളുടേയും, മത പുരോഹിതരുടേയും വാതിൽ പടികളിൽ കാത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാർക്ക് നൽകണോ? ഇന്ത്യൻ ജനസമൂഹത്തിന്റെ അനിവാര്യമായ ആവശ്യങ്ങൾ, കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ മനപ്പൂർവ്വം മറച്ച് വെച്ച് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുകയും അതിനെതിരെ വോട്ട് ചോദിക്കുകയും അതിന് വേണ്ടി ഐ.സി.എസ് അബ്ദുന്നാസർ മദനിയെന്ന വിഷം തുപ്പുന്ന പ്രാസംഗികനെ കൂട്ടുപിടിച്ച് ഏതറ്റം വരേയും പോകാമെന്ന് തെളിയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാർക്ക് എന്റെ വോട്ടുകൾ എങ്ങനെ നൽകും?

ഇന്ത്യയെ ഹിന്ദു രാജ്യമായി സ്വപ്നം കാണുന്ന ബി.ജെ.പിയെ എനിക്ക് വിശ്വസിക്കാമോ? ലോകത്ത് മുസ്ലിം രാജ്യങ്ങളിൽ സമാധാനമായി ജീവിക്കുന്ന മറ്റ് മതസ്ഥരെ പോലെ ഇന്ത്യയിൽ മുസ്ലിംഗൾ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളെ സംരക്ഷിച്ച് കൊണ്ട് ഭരിക്കാൻ ബി.ജെ.പിക്കാകുമോ? വരുൺ ഗാന്ധിയെപ്പോലെയുള്ള ഭീകരമുഖങ്ങൾ എങ്ങനെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ വാക്താക്കളാകും? രണ്ട് മുന്നണിയുടേയും അവസരവാദ നയങ്ങൾക്കെതിരെ അസിഹിഷ്ണുതയോടെയെങ്കിലും എന്റെ വോട്ടുകൾ ഞാൻ ബി.ജെ.പിക്ക് നൽകിയാൽ മലപ്പുറത്തിന്റെ മണ്ണിൽ വിജയിച്ച് കയറാൻ കഴിയുമോ? വെറുതെ പാഴാക്കിക്കളയാനായി ഞാനെന്തിന് എന്റെ വോട്ടുകൾ നശിപ്പിക്കുന്നു?

ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം തീവ്രവാദവും പട്ടിണിയും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പട്ടിണിയെ ഇല്ലായ്മ ചെയ്യാൻ സ്വാതന്ത്രം കിട്ടിയ അന്ന് മുതൽ നമ്മുടെ രാജ്യം ശ്രമിക്കുന്നു. കോടികൾ പുതിയ സംരംഭങ്ങൾക്കായി ഒരു വിലയുമില്ലാതെ വലിച്ചെറിയുമ്പോൾ ആ കോടികൾകൊണ്ട് തങ്ങളുടെ വിശപ്പടങ്ങിയില്ലന്ന വിലാപം നാം കേട്ടില്ലെന്ന് നടിക്കുന്നു. ഈ പട്ടിണി നൂറു ശതമാനം തുടച്ച് മാറ്റാൻ ഏതെങ്കിലും മുന്നണിക്ക് കഴിയുമോ?

തീവ്രവാദത്തിന് മതമില്ലന്ന് ഞാൻ വിശ്വസിക്കുന്നു. മതത്തിന്റെ പേരിൽ തീവ്രവാദികളായവർ വിഢികളുടെ സ്വർഗ്ഗത്തിലാണ്. ഈ തീവ്രവാദികളെ കൂട്ടുപിടിക്കുന്നവരാണ് മൂന്ന് മുന്നണിയും. എൻ.ഡി.എഫ് പേര് മാറ്റിയത് കൊണ്ട് അവരുടെ വിഷമിറങ്ങുമെന്ന് എനിക്ക് വിചാരമില്ല. കേർളത്തിലെ മുസ്ലിം യുവാക്കളെ തീവ്രവാദത്തിന്റെ ചേരിയിലേക്ക് വലിച്ചിഴച്ചതിൽ എൻ.ഡി.എഫിനുള്ള പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അബ്ദുന്നാസർ മദനിയെന്ന വ്യക്തിയെ ചുറ്റിപ്പറ്റി വരുന്ന സംശയങ്ങൾ ഒരിക്കലും സന്തോഷകരമല്ല. വർഷങ്ങളോളം കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞ് നരകയാതന അനുഭവിക്കുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു ആ മനുഷ്യന് നീതികിട്ടിയെങ്കിലെന്ന്. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും സന്തോഷിച്ചു. പക്ഷേ ഇന്ന് ദിവസേന പുറത്ത് വരുന്ന വാർത്തകൾ വീണ്ടും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ വിരോധികളുടെ ഇടപെടലുകൾ കൊണ്ട് കെട്ടിച്ചമച്ച കഥകളാണ് പുറത്ത് വരുന്നതെങ്കിൽ എന്ത് കൊണ്ട് ജനങ്ങളുടെ സംശയത്തെ ദ്രുവീകരിക്കാനെങ്കിലും ഒരു അന്വേഷണത്തിന് കേരള സർക്കാൻ മുതിരുന്നില്ല [ഒരു ഭരണകൂടം തന്നെ പോക്കറ്റിൽ കിടക്കുമ്പോൾ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല]. സംശയങ്ങൾ തീർക്കേണ്ടത് തന്നെയാണ്. അതിന്റെ പെരിൽ മാധ്യമങ്ങളെ തെണ്ടികളെന്ന് വിളിച്ചാൽ ഒരു വിളികൊണ്ട് അത് തിരിച്ചെടുക്കാൻ കഴിയില്ല. ഈ തെണ്ടികളായ മാധ്യമങ്ങൾ തന്നെയാണ് ഇവരുടെയൊക്കെ വിഴുപ്പുകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതെന്ന് ഓർക്കണമായിരുന്നു.

പിന്നെയാർക്ക്? വാഗ്ദാനങ്ങളുടെ പെരുമഴയായി പൊയ്തിറങ്ങുന്ന പ്രകടന പത്രികകൾ തങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് ജയിച്ച് കയറിയ ഏതെങ്കിലും ഒരു പാർട്ടിയുള്ളതായി എന്റെ വളരെ ചെറിയ അറിവിലില്ല. ഇനി ഇപ്പോൾ ഇറക്കിയിട്ടുള്ള പത്രികകൾ നൂറുശതമാനം ആത്മാർത്ഥതയോടെ മുഴുവനായും പാലിക്കുമെന്ന് ഏതൊരു പാർട്ടിയിലും മുൻ പരിചയം വെച്ച് എനിക്ക് വിശ്വാസവും ഇല്ല.

വോട്ടില്ലാത്ത എന്നെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എന്തിനാണ് എന്റെ വോട്ടുബങ്കുകൾ എന്നെ ഈ ചീഞ്ഞളിഞ്ഞ തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിലേക്ക് വിളിച്ചുണർത്തിയത്? ഒരു പക്ഷേ, അവരും ആശയക്കുഴപ്പത്തിലാകും ആർക്ക് ചെയ്യണമെന്നറിയാതെ…

Thursday, January 8, 2009

വോട്ടിംഗ് വിനിയോഗം – മമ്മുട്ടിക്കൊരു വിയോജനക്കുറിപ്പ്

വിഷയ മാന്ദ്യവും പോളിംഗും കുറഞ്ഞ് പോയ മലയാള ബ്ലോഗ്ഗിംഗ് ലോകത്തേക്ക് മമ്മൂട്ടി എന്ന ഇന്ത്യൻ പൌരന്റെ വരവ് പുത്തൻ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. മറ്റെവിടെയെങ്കിലും കാണാൻ പറ്റില്ലങ്കിലും ആദ്യ പോസ്റ്റിന് തന്നെ 855 കമന്റും 8 ദിവസത്തിനുള്ളിൽ 801 പിന്തുടർച്ചക്കാരും [ഞാനടക്കം] വ്യക്തമാക്കുന്നത് മലയാളം ബ്ലോഗ് വളരെ അക്റ്റീവ് ആണ് എന്ന്തന്നെയാണ്. പക്ഷേ, മമ്മൂട്ടി എന്ന സാധാരണ പൌരന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ബ്ലോഗിൽ ആദ്യപോസ്റ്റിന് വന്ന കമന്റുകളിൽ നിന്ന് വളരെ അധികം നിലവാരം പുലർത്തി രണ്ടാമത്തതെന്ന് എനിക്ക് തോന്നുന്നു. ഗ്രേറ്റെന്നും സൂപ്പറെന്നും അടിപൊളിയെന്നും പ്രശംസിച്ച് കമന്റിട്ട് ഫാൻസ് അസോസിയേഷൻ സംഭവ ബഹുലമാക്കിയ ആദ്യ പോസ്റ്റിനേക്കാൾ വളരെ സെലക്റ്റീവായി കാര്യങ്ങളോട് വ്യക്തമായി ചിന്തിച്ച് പ്രതികരിക്കുന്ന ഒരുപാട് കമന്റുകൾ കാണാൻ കഴിഞ്ഞു. ഇത് ആശാവഹമാണ്. ഒരുപക്ഷേ ആവശ്യമില്ലാത്ത കമന്റുകൾ മോഡറേറ്റു ചെയ്ത് ഒഴിവാക്കുന്നുണ്ടാകാം. ആദ്യപോസ്റ്റിന് ആദ്യ ദിവസം തന്നെ 855 കമന്റുകൾ ലഭിച്ചെങ്കിൽ രണ്ടാമത്തെ പോസ്റ്റിന് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും 108 കമന്റുകളേ ആയിട്ടുള്ളൂ എന്നത് ഇതിലേക്ക് സൂചനകൾ നൽകുന്നു. ഏതായാലും മമ്മുട്ടി തിരക്കിനിടയിൽ ഈ വരുന്ന കമന്റുകളെല്ലാം ഓരോ മണിക്കൂറിലും വായിച്ച് പോസ്റ്റുന്നു എന്നൊന്നും എനിക്ക് വിശ്വാസമില്ല.

എനിക്ക് പറയാനുള്ളത് രണ്ടാമത്തെ അദ്ധ്യേഹത്തിന്റെ പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. മലയാളി വളരെ കാര്യപ്രസക്തമായി ചിന്തിക്കുന്നു പ്രതികരിക്കുന്നു എന്ന് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നു. എന്റെ അഭിപ്രായത്തിൽ വളരെ ബാലിശമായ ഒരു മന്ദബുദ്ധിയെപ്പോലെയാണ് [ആരാധകർ ക്ഷമിക്കുക്ക, ‘പോലെയാണന്നേ‘ ഞാൻ പറഞ്ഞുള്ളൂ] മമ്മുട്ടി എന്ന സാധാരണക്കാരന്റെ ‘ജനാതിപത്യത്തിന്റെ താക്കോൽ’. അദ്ധ്യേഹത്തിന്റെ ചില വരികൾ താഴെ,

['എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല. ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.']

മേൽ പറഞ്ഞ കാര്യങ്ങൾ ഒരു ഇന്ത്യൻ പൌരനെന്ന നിലയിൽ നിർവ്വഹിക്കണം എന്നാഗ്രഹിക്കുന്ന, ഇന്ത്യൻ ജനാതിപത്യത്തിൽ പങ്കാളിയാവണം എന്നാഗ്രഹിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ. ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ വലിയൊരു പങ്കും നിർവ്വഹിക്കുന്ന പ്രവാസിക്ക് അവരുടെ വോട്ടവകാശം മാത്രം നിഷേധിക്കുന്നതിലെ ഔചിത്യം എന്താണെന്ന് കൂടി മമ്മുട്ടി പറഞ്ഞ് തരണം.

വോട്ടവകാശം ലഭിച്ച 40 ശതമാനം വോട്ട് ചെയ്യാതെ മാറി നിൽക്കുമ്പോൾ വ്യാകുലരാകുന്ന നേതാക്കൾ എന്ത്കൊണ്ട് ഒരു സമൂഹത്തിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള രാജ്യബോധമുള്ള പ്രവാസി മാത്രം വോട്ടിംഗിന്റെ കാര്യത്തിൽ പുറത്തിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നു?

സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയെ പിടിച്ച് നിർത്തിയത് ചെറിയ അളവെങ്കിലും ഗൾഫിൽ നിന്നും ഒഴുകുന്ന പ്രവാസികളുടെ പണമാണെന്ന് മനപ്പൂർവ്വം മറക്കാൻ മമ്മുട്ടി ശ്രമിക്കുന്നോ അതോ പ്രവാസിയെ മറന്ന് പോയതോ?


ഒരു പൌരന് രാജ്യം നൽകുന്ന പരമോന്നത ബഹുമതി വോട്ടവകാശമാണേന്ന് വിശ്വസിക്കുന്ന മമ്മുട്ടി ഈ വരികളിലൂടെ വ്യക്തമാക്കുന്നത് പ്രവാസിയെ രാജ്യം അംഗീകരിക്കുന്നില്ല എന്ന് തന്നെയല്ലേ?

വോട്ടവകാശം വിനിയോഗിക്കുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് മമ്മുട്ടിയുടെ ലക്ഷ്യമെങ്കിൽ വേട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കായി ശബ്ദമുയർത്തുക. ഒരു ചാനലും, ഒരുപാട് അണികളും, പറഞ്ഞാൽ കേൾക്കുന്ന നേതാക്കളും കൂടെയുള്ളപ്പോൾ ഒരുപക്ഷേ ഇതിനായി ഒരു നിയമജ്ഞൻ കൂടിയായ താങ്കൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും. ഒരുവേള തന്റെ ബ്ലോഗിലൂടെയെങ്കിലും ഇങ്ങനെ ഒരു ശബ്ദം ഉയർത്താൻ താങ്കൾക്ക് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.


ഒരു സ്ഥാനാർത്ഥിയെ തിരുമാനിക്കുന്നത് ജനങ്ങളല്ല പാർട്ടിയാണ്. ജനങ്ങൾക്ക് അനഭിമതനായ സ്ഥാ‍നാർത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് പറയാൻ നേതാക്കൾക്ക് എന്ത് അധികാരം? ഇവിടെ എങ്ങനെയാണ് ജനാധിപത്യം ഉണ്ടാകുന്നത്? ജനങ്ങൾക്ക് അനഭിമതനായി പരാജയപ്പെട്ട് പാർട്ടി തീരുമാനപ്രകാരം മന്ത്രിമാരായവർ നമ്മുടെ നാട്ടിലില്ലേ? വയലാർ രവിയും, എകെ ആന്റണിയും, പ്രധാനമന്ത്രി മന്മോഹൻ സിംഗും എല്ലാം വിജയിച്ചത് ഏത് ലോക് സഭാ മണ്ണ്ഡലത്തിൽ നിന്നാണ്?

പാർട്ടി സീറ്റ് നിരസിച്ചപ്പോൾ ജനങ്ങളുടെ ഇഷ്ടപ്രകാരം സ്ഥാനാർത്ഥിയാക്കുകയും വിജയിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്തിട്ടും പാർട്ടിയുടെ ഇടപെടൽ മൂലം ഒന്നും ചെയ്യാൻ കഴിയാതെ മരവിച്ചിരിക്കുന്ന നമ്മുടെ മുഖ്യന്റെ അവസ്ഥയിൽ ഒരു നേതാവിനെ നമുക്കെന്തിന്? പോളിറ്റ് ബ്യൂറോയും ഹൈകമാന്റും സെന്റ്രൽ കമ്മിറ്റിയും അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികൾക്ക് ജനങ്ങളുമായി എന്ത് അടുപ്പമാണുള്ളത്?

ഇവിടെ ജനാധിപത്യമല്ല, പണാധിപത്യവും പാർട്ടി ആധിപത്യവുമാണ് നടക്കുന്നത്. ജനങ്ങൾ തീരുമാനിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്ന് കുറ്റമറ്റ ഒരു നേതാവിനെ തിരഞ്ഞെടുക്കുക.

പല മേഖലയിലുള്ള പല സ്ഥാനങ്ങളിലുള്ള ഒരുപാട് വ്യക്തികൾ, നേതാക്കൾ വീക്ഷിക്കുന്ന താങ്കളുടെ ബ്ലോഗിലൂടെ സമൂഹത്തിന് ഉപകാരമുള്ള ശബ്ദങ്ങൾ ഉയരട്ടേ. ആരോ പറഞ്ഞപോലെ എറണാകുളത്തോ, പൊന്നാനിയിലോ, മഞ്ചേരിയിലോ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ തന്റെ ബ്ലോഗ് കാണിച്ചെങ്കിലും സമൂഹത്തിന് വേണ്ടി ശബ്ദിച്ചിരുന്നെന്ന് താങ്കൾക്ക് വാദിക്കാം.

Monday, January 5, 2009

ബഹിഷ്കരണം സാധ്യമോ?

ഇസ്രായേ എന്ന രാഷട്രത്തിന്റെ അഹങ്കാരം ഒരു പാവം ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. ചീറിവരുന്ന മിസൈലിന് നേരെ കല്ലെറിഞ്ഞ് പൊരുതി നിന്ന പലസ്തീൻ പോരാളികൾ എന്നും മനുഷ്യമനസ്സുകളെ കുളിരു കോരിയിട്ടുണ്ട്. ഒപ്പം ഒടുങ്ങാത്ത വേദനയായി എന്നും ജനത പീരങ്കിക്കും ടാങ്കറുകൾക്കും മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ ഒഴുകിയെത്തിയ കവിതാ ശീലുകളെത്ര. അവരുടെ മഹത്വം വിളിച്ചോതുന്ന, പോരാട്ട വീര്യത്തിന്റെ വാർത്തകൾക്ക് ഒരിക്കലും മാന്ദ്യം വരാതെ ഓർമ്മ വെച്ച നാൾമുതൽ പലസ്തീൻ എന്ന നോവ് പത്രത്താളുകളിൽ ഒരിക്കൽ പോലും ഇടവേളയില്ലാത്ത കാഴ്ചയാകുന്നു. ഗൾഫ് രാജ്യങ്ങളിലെ ഏക ജൂത രാഷ്ട്രമായ ഇസ്രായേലിന് ഇത്രയധികം ആധികാരികമായി എങ്ങനെ പലസ്തീന് നേരെ അക്രമം നടത്താൻ കഴിയുന്നു എന്ന് പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട്. നിസ്സഹായരായ ഒരു ജനതയെ നിഷ്ടൂരമായി കൊലചെയ്യുന്ന രീതി ലോകം മുഴുവൻ അപലപിക്കുമ്പോഴും ഒരു കൂസലുമില്ലാതെ തങ്ങളുടെ ഹുങ്ക് കാണിക്കുന്ന ഇസ്രായേൽ എങ്ങനെയാണ് ഇത്ര ധൈര്യം സംഭരിക്കുന്നത്?

പക്ഷേ എന്റെ ചിന്തകൾ ഇതൊന്നുമല്ല. എന്റെ ഉള്ളിൽ പലസ്തീൻ എന്ന രാജ്യം, രാജ്യത്തിലെ നിരപരാധികളായ ഒരുപാട് മനുഷ്യർ എന്നും വേദനയായി തന്നെ നിലനിൽക്കുന്നു. പക്ഷേ, അക്രമങ്ങൾക്കെതിരെ, അനീതിക്കെതിരെ, ക്രൂരമായ യുദ്ധമുറകൾക്കെതിരെ, മനുഷ്യത്വ രഹിതമായ കൊലവിളിക്കെതിരെ ഒരു സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത്. എന്ന് പലസ്തീൻ പ്രക്ഷുബ്ദമാകുമ്പോഴും ഇമെയിൽ ഇൻബോക്സിൽ കുമിഞ്ഞ് കൂടുന്ന ഒരുപാട് പ്രതിഷേധ മെയിലുകളാണ്. ചോരവാർന്നൊലിക്കുന്ന, തോക്കിൻ മുനയിൽ ഭീതിയോടെ നോക്കി അമ്മയുടെ പർദ്ദത്തുമ്പിൽ തൂങ്ങിവലിച്ച് കരയുന്ന, ക്രൌര്യത്തോടെ തനിക്ക് നേരെ നീട്ടിയ തോക്കിൻ കുഴലിലേക്ക് ഒന്നുമറിയാതെ നോക്കി കരയുന്ന, സ്വന്തം പിതാവിനോട് നെഞ്ചോട് ചേർന്ന് വിങ്ങിക്കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം, ടാങ്കറിന് നേരെ ധീരതയോടെ കല്ലെറിയുന്ന പലസ്തീൻ യുവത്വത്തിന്റെ മുഖം, ഇസ്രായീൽ പട്ടാളക്കാരന്റെ കരാള ഹസ്തത്തിൽ പിടയുന്ന പലസ്തീനി പെൺകുട്ടികളുടെ മുഖം, റോഡുകളിൽ ചിന്നിച്ചിതറിയ സഹോദരന്റെ, മാതാപിതാക്കളുടെ, കുഞ്ഞുങ്ങളുടെ, ഭർത്താവിന്റെ, ഭാര്യയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് ആർത്തലച്ച് കരയുന്ന പലസ്തീൻ ജനതയുടെ മുഖം, ഇതൊക്കെ ഏതൊരു കഠിന ഹൃദയന്റേയും കരളലിയിക്കും. പക്ഷേ അനീതിക്കെതിരെ എങ്ങനെ ഒരു സമൂഹം പ്രതികരിക്കുന്നു.

ഇന്നും എനിക്ക് കിട്ടി ഒരുപാട് ഇമെയിലുകൾ. ഇസ്രായിൽ ഇല്പന്നങ്ങൾ ബഹിഷ്കരിച്ച് കൊണ്ട് പ്രതിഷേദിക്കാൻആഹ്വാനം ചെയ്തിരിക്കുന്നു. ഇറാഖിലേക്ക് അമേരിക്കൻ സൈന്യം പടയോട്ടം തുടങ്ങിയപ്പോഴും അമേരിക്കയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ അഹ്വാനം ചെയ്യുന്ന മെയിലുകളും ഒരുപാട് കിട്ടി. എത്രമാത്രം പ്രായോഗികമാണിത്? ലോക വിപണികളെ കയ്യടക്കി വെച്ചിരിക്കുന്ന ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഗൾഫ് രാജ്യങ്ങളെങ്കിലും തയ്യാറെടുക്കുമോ? നോക്കിയ മൊബൈലിന് ഏറ്റവും കൂടുതൽ വിപണിയുള്ള ഗൾഫ് മേഘലയിൽ അതിന്റെ ബഹിഷ്കരണം സത്യസന്ധമായി നടപ്പാകുമെങ്കിൽ ഈ കമ്പനി അടച്ച് പൂട്ടുകയാവും ഫലം. സീമെൻസും, മോടറോളയും നോക്കിയയെ പോലെ വലിയൊരു വിപണി ഗൾഫിൽ കണ്ടെത്തിയിട്ടില്ലങ്കിലും തീർച്ചയായും ഒഴിച്ച് കൂടാനാകാത്തതാണ്. ഇത് പോലെ ഈ മെയിലുകൾ പകുതിയിലധികമെങ്കിലും അടിച്ചുണ്ടാക്കുന്നത് ഇസ്രായേൽ പങ്കാളിത്തമുള്ള ഇന്റെൽ പ്രൊസെസ്സറുകൾ ഉള്ള കമ്പ്യൂട്ടറുകൾ വഴിയാണ്. സ്വതന്ത്ര സോഫ്റ്റുവയറുകൾ പേരിനെങ്കിലും പ്രചാരമേറി വരുന്നുണ്ടെങ്കിലും 90 ശതമാനം കമ്പ്യൂട്ടറുകളിലും ഇന്ന് ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിന്റോസ് ആണ് എന്ന് തോന്നുന്നു. ഇവയെല്ലാം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവർക്കെങ്കിലും കഴിയുമോ എന്നതാണ് എന്റെ ചോദ്യം.

ഒരിക്കൽ മുഹമ്മദ് നബിയെ അവഹേളിച്ച് കൊണ്ട് കാർട്ടൂൺ വരച്ചത് കാരണം ഡന്മാർക്കിലെ ഉല്പന്നങ്ങളും ബഹിഷ്കരിച്ച് കൊണ്ട് മുന്നിട്ട് വന്നവർ എത്രപേർ ആത്മാർത്ഥമായി അതിനെ മുഖവിലക്കെടുത്തു. മുഹമ്മദ് നബിയെ അവഹേളിച്ച പ്രശ്നത്തിൽ എന്റെ കാഴ്ചപ്പാടിൽ അതിൽ തെറ്റ് ചെയ്തവരുടെ കൂട്ടത്തിൽ ഈ പ്രചരണം നൽകിയ മുസ്ലിം ജനതയും ഉണ്ടായിരുന്നു. കാരണം, ഡന്മാർക്കിലോ ആ പത്രത്തിന്റെ ഒരു കോളത്തിലോ ഒതുങ്ങിപ്പോകേണ്ടുന്ന ഒരു കാർട്ടൂൺ ലോകം മൊത്തം പ്രചരിപ്പിച്ചത് മുഹമ്മത് നബിയുടെ അനുയായികളായിരുന്നു എന്ന് മറക്കാൻ വയ്യ. ഒരോ മെയിൽ വഴിയും പ്രതിഷേധത്തിന്റെ രൂപത്തിലാണെങ്കിലും ആ കാർട്ടൂണുകൾ പ്രചരിപ്പിച്ചപ്പോൾ സ്വയം പരിഹാസ്യരാവുകയായിരുന്നു മുസ്ലിം ജനത.

ഇവിടെ ഫലസ്തീൻ പ്രശ്നത്തിലേക്ക് തന്നെ വരുമ്പോൾ, ബഹിഷ്കരണങ്ങൾക്ക് പകരം ക്രിയാത്മകമായൊരു കൈകടത്തൽ ഫലസ്തീന് അനുകൂലമായി എന്നുണ്ടാകും? ലോകത്തെ തന്നെ പരിഹസിക്കുന്ന ഇസ്രായേൽ ക്രൂരത എന്ന് അവസാനിക്കും? ഇതിന് ലോക രാഷട്രങ്ങൾ എന്ത് നിലപാടെടുക്കും? നാമൊക്കെ പ്രതീക്ഷയോടെ ഉറ്റ് നോക്കിയ അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഒബാമ എന്ത് നിലപാടാണ് ഫലസ്തീൻ പ്രശ്നത്തിൽ എടുക്കുക എന്ന് കാത്തിരുന്ന് കാണാം.

രക്തച്ചൊരിച്ചിലില്ലാത്ത, ദീനരോദനങ്ങൾ ഉയരാത്ത സമാധാന പൂർണ്ണമായൊരു പ്രഭാതം ഫലസ്തീനിൽ സാധ്യമാകുമോ?

-------------------------------------
ചിത്രം : ഗൂഗിളിനോട് കടപ്പാട്.